Sunday, October 7, 2012

ലോഹിയുടെ കട ബാധ്യതയെക്കുറിച്ച്



"വീരാ! മാഹാശയനോചിതനായ നീ
പാരിലീവണ്ണം കിടക്കുമാറായിതു
കണ്ടിതെല്ലാം ഞാനനുഭവിക്കേണമെന്നുണ്ടു
ദൈവത്തിനതാര്‍ക്കൊഴിക്കാവതും?"

കുറെ വര്‍ഷങ്ങള്‍ക്കു മുന്നേ കേരളത്തില്‍ പ്രത്യേകിച്ച്  വയനാട്ടില്‍  വലിയ വാര്‍ത്തയായി നിന്ന ഒരു വാചകം ആയിരുന്നു കര്‍ഷക ആത്മഹത്യ.പിന്‍ സര്‍ക്കാരുകള്‍ മുന്‍ സര്‍ക്കാരുകളെയും ,മുന്‍ സര്‍ക്കാരുകള്‍ പിന്‍ സര്‍ക്കാരുകളെയും മാറി മാറി ആക്ഷേപിക്കുകയും പത്ര -ദൃശ്യ മാധ്യമങ്ങള്‍ കുറെക്കാലം  ചവച്ചു തുപ്പിയതുമായ ആ വാക്ക്  ഇപ്പോള്‍ കേരളത്തില്‍ അത്ര പ്രചാരത്തിലില്ല ഭാഗ്യം ."മരിച്ചവര്‍ക്ക് ധന സഹായം " നിര്‍ത്തിയപ്പോള്‍ അത് കുറഞ്ഞു വന്നു എന്നതാണോ അതോ ആളുകളുടെ ബാധ്യതകള്‍ കുറഞ്ഞതാണോ അറിയില്ല ചിന്തിക്കണം .


പക്ഷെ നിര്‍ഭാഗ്യം എന്ന് പറയട്ടെ അന്ന് മരിച്ചവരില്‍ കുറച്ച് പേരെങ്കിലും സ്വന്തം ആയുസ്സും ,സ്വപ്നങ്ങളും കൃഷിയുടെ മേല്‍ വാരി വിതച്ചു കാത്തിരുന്നു തോറ്റു പോയവരായിരുന്നു .അവര്‍  കൃഷിക്ക് വായ്പ മേടിച്ച് വീട് മോടി കൂട്ടിയവരോ ,വാഹനം മേടിച്ചവരോ അല്ല .ഇതെല്ലം ഇപ്പോള്‍ എന്തിനു ഇവിടെ വലിച്ചു വാരി അലങ്കോലമാക്കുന്നു എന്ന് ചോദിച്ചാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലായി പത്ര ദൃശ്യ മാധ്യമങ്ങളില്‍ വരുന്ന  "ലോഹിത ദാസിന്റെ കുടുംബം ജപ്തി ഭീഷണിയില്‍" എന്ന വാര്‍ത്തയാണ് .മലയാളി പെട്ടെന്ന് മറ്റുള്ളവരുടെ മുന്നില്‍ തോല്‍ക്കുന്നവരോ ,മറ്റൊരാളെ അന്ഗീകരിക്കുകയോ ചെയ്യുന്നവരല്ല .പക്ഷെ  അവരെ വളരെ നിസാരമായി തോല്‍പ്പിച്ച്,അന്ഗീകരിപ്പിച്ച മനുഷ്യന്‍ ആയിരുന്നു ശ്രീ ലോഹിത ദാസ്‌.മലയാളിയുള്ള കാലം വരെ മണ്ണിന്റെ മണമുള്ള അദ്ദേഹത്തിന്റെ കഥകള്‍ നമ്മെ അത്ഭുതപെടുത്തികൊണ്ടിരിക്ക തന്നെ ചെയ്യും.


മരണത്തിന്റെ വര്‍ഷങ്ങളുടെ നീണ്ട ഇടവേളകള്‍ക്കു ശേഷം ലോഹിത ദാസ്‌ വീണ്ടും ഇപ്പോള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി മാറുന്നു .മരണ ശേഷം കേരളത്തിലെ ഒട്ടു മിക്ക എല്ലാ പ്രതിഭകളും  വാര്‍ത്തകളിലേക്ക്  വലിച്ചെറിയപെടുന്നത്  അവരുടെ  സ്മാരകം പണി തര്‍ക്കങ്ങളില്‍ പെട്ട് വശം കെടുമ്പോഴാണ് .മലയാളിയെ സ്നേഹത്തിന്റെയും ,കുടുംബബന്ധങ്ങളുടെയും കഥകള്‍ കൊണ്ട്  വീര്‍പ്പുമുട്ടിച്ച ലോഹി ഇപ്പോള്‍ വാര്‍ത്തകളിലേക്ക്  വന്നത് തന്റെ കുടുംബത്തിന്റെ ദാരിദ്ര്യം കൊണ്ടാണ് എന്നത് വിധിയുടെ  വിരോധാഭാസം .വര്‍ഷങ്ങളോളം സിനിമ എന്ന മായ ലോകത്ത് പ്രശ്തിയോടെ ജീവിച്ച ഒരു മനുഷ്യന് ഇതാണ്  ഗതിയെങ്കില്‍  സാദാരണക്കാരന്മാരായ
സിനിമ പ്രവര്‍ത്തകരുടെ ജീവിതം എങ്ങിനെയാവും എന്നുള്ളത് ഒരു വലിയ ചോദ്യം !


ഇപ്പോള്‍ മാധ്യമങ്ങളില്‍ മുഴുവന്‍ അദ്ദേഹത്തിന്റെ കുടുംബത്തെ മറ്റു സഹ പ്രവര്‍ത്തകര്‍ തിരിഞ്ഞു നോക്കുന്നില്ല ,സാമ്പത്തികമായി പരിരെക്ഷിക്കുന്നില്ല എന്നുള്ള തരത്തിലുള്ള വാര്‍ത്തകള്‍ കാണാം.ലോഹിത ദാസ്‌ എന്ന അത്ഭുത കലാകാരനെ ഹൃദയത്തില്‍ ചേര്‍ത്ത് കൊണ്ട് ,അല്ലെങ്കില്‍ അത്രയധികം ബഹുമാനിക്കുമ്പോള്‍ തന്നെ പറയട്ടെ എനിക്കൊട്ടും മനസ്സിലാവാത്ത കാര്യമാണ് ഒരാള്‍ സാമ്പത്തികമായി പരാജയപെടുമ്പോള്‍ അതിനുത്തരവാദി തന്റെ ചുറ്റുമുള്ളവരാണോ  .തന്റെ ജീവിതവും വരുമാനവും കണക്കു കൂട്ടലുകളില്ലാതെ ചെലവഴിച്ച ലോഹി മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ ഈ അവസ്ഥയ്ക്ക് കാരണക്കാരന്‍ .കടക്കെണിയില്‍ പെടുന്ന ആദ്യത്തെ സിനിമാക്കാരനാണോ ലോഹിത ദാസ്‌ .കേരളത്തിലെ ആദ്യത്തെയോ അവസാനതെയോ കട ബാധ്യതക്കരനാണോ ...?


ലോഹിത ദാസ്‌ തിരക്കഥ എഴുത്തുകാരന്‍ എന്ന നിലയില്‍ സിനിമയില്‍ വന്ന കാലം തൊട്ട് അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥ എഴുത്തുകാരനായിരുന്നു തീര്‍ച്ചയായും വിലയുള്ളയാള്‍ പിന്നീട് സംവിധായകനായി നിര്‍മ്മാതാവായി .സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല  ആവിശ്യത്തിന് സമ്പാദ്യം നേടിയ കലാകാരനുമായിരുന്നു ശ്രീ ലോഹിതദാസ് .ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കടബാധ്യത എന്ന് പറയുന്നത് ഏതു മനുഷ്യനും ജീവിതത്തില്‍ സംഭവിച്ചു പോകുന്ന  ഒരു തോല്‍വിയുടെ ഭാഗം മാത്രമാണ് അതിനു മറ്റുള്ളവരെ പഴിക്കുന്നത് നന്നാവാന്‍ വഴിയില്ല .


മൊത്തം 65 ലക്ഷം രൂപയുടെ കടമുണ്ട് എന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാവുന്നത് .ഒരു ബാങ്കും വിപണി മൂല്യത്തിന്റെ മുകളില്‍ വായ്പ കൊടുക്കാന്‍ സാധ്യതയില്ല. അപ്പോള്‍ തീര്‍ച്ചയായും മുന്‍പേ ഈ കട ബാധ്യത തീര്‍ക്കാമായിരുന്നു .ഇപ്പോള്‍  നടക്കുന്ന ഈ കോലാഹലങ്ങളില്‍ ലോഹിത ദാസിന്റെ ആത്മാവ്   വേദനിക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല .ജീവിച്ചിരുന്നപ്പോള്‍ ആരെയും നോവിക്കാതെ കഥകള്‍ കൊണ്ട്  സ്നേഹത്തിന്റെ വലിയ കണ്ണികള്‍ കോര്‍ക്കാന്‍ ശ്രേമിച്ച ആ കലാകാരന്  ഇത് സഹനീയമാവാന്‍ തരമില്ല . ലോഹിത ദാസ്‌ എന്ന മനുഷ്യന്‍ അറിയപെടുന്നവനായി എന്നത് മാത്രം കൊണ്ട് അനര്‍ഹമായി ഒന്നും സംഭവിക്കെണ്ടാതില്ല സിനിമയില്‍ ഇന്ന് വലിയ ആളുകളായി നിന്നവര്‍ക്ക് പണ്ട് മുഖം മിനുക്കിയും ,കുട പിടിച്ചും നടന്നു ജീവിതം തണലില്ലതെയും ,മുഖമില്ലതെയും ആയ ഒത്തിരി കലാകാരന്മാരുണ്ട് അവര്‍ക്ക് വേണ്ടി ആര് ചോദിക്കും .ആര് കൊടുക്കും .


വയനാട്ടില്‍ കടക്കെണിയില്‍ വീണു കരഞ്ഞവര്‍ക്ക് ജപ്തി കഴിഞ്ഞാല്‍ സ്വന്തം ഭാര്യയും ,പ്രായമായ പെണ്‍ കുട്ടികളുമായിരുന്നു ശേഷിച്ചിരുന്നത്.അവരെ പോലെ കേരളത്തില്‍ അങ്ങോളമിങ്ങോളം കാണും കേറികെടക്കാന്‍ വീടില്ലാത്തവര്‍,ബാധ്യതകളില്‍ ഇനിയും വിറ്റു  പെറുക്കാന്‍ ഒന്നുമില്ലാത്തവര്‍.ഓര്‍മ്മയില്ലേ ഉണ്ണികൃഷ്ണനെ യഥാര്‍ത്ഥ പത്ര പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഗുണ്ടകള്‍ തല്ലിയൊടിച്ച കാലുമായി ജീവിക്കുന്ന ഉണ്ണി കൃഷ്ണനെ. എത്ര ദിവസം പത്രക്കാര്‍ എഴുതി നേടി .കൂടെ ജോലിചെയ്തവന്റെ കണ്ണീരു കണ്ടു എത്ര ദിവസം ജോലി മുടക്കി പോയി കൂട്ടിരുന്നു .ഭൂമിയിലേക്ക്‌ ദൈവം പറഞ്ഞു വിട്ട ദൈവ ദൂതന്മാര്‍ തല്ലി കൊന്ന സത്നം സിംഗിനെ എത്ര നാള്‍,എത്ര കോളം എഴുതി . വാര്‍ത്തകള്‍ക്കു വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന വൃത്തികെട്ട മാധ്യമ സംസ്കാരം ആളുകളെ മുഖമില്ലാത്തവരാക്കി തീര്‍ക്കുന്ന കാഴ്ച കഷ്ടമാണ് .

No comments:

Post a Comment